National

യോഗി 2.0: യുപിയെ നയിക്കാൻ യോഗി; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്‌ ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത  എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

ആയിരത്തിലേറെ അതിഥികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും. അക്ഷയ് കുമാർ, കങ്കണ റണൗത്ത് തുടങ്ങിയ സിനിമാ താരങ്ങൾക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ഇതിനു പിന്നാലെ ഗവർണറെ കണ്ട യോഗി ആദിത്യ നാഥ്‌ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 403 അംഗ നിയമസഭയിൽ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതൽ ഇരുപത് വരെ പുതുമുഖ മന്ത്രിമാർ രണ്ടാം യോഗി സർക്കാരിന്‍റെ സഭയുടെ ഭാഗമാകും. പഴയ മന്ത്രി സഭയിലെ ഇരുപതോളം പേരെയും പുതിയ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രി സഭാ അംഗങ്ങളാകാൻ സാധ്യതയുള്ള ചില നേതാക്കളെ യോഗി ആദിത്യ നാഥ്‌ ഇന്ന് പ്രഭാത ഭക്ഷണത്തിനും ക്ഷണിച്ചിട്ടുണ്ട്.