National

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎം നല്‍കുന്നത് രാഷ്ട്രീയ സന്ദേശം. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുമ്പോള്‍ കൂടിയാണ് കെ.വി.തോമസിന്റെ എന്‍ട്രി. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ സംരക്ഷിയ്ക്കുമെന്നാണ് സിപിഐഎം നിലപാട്. ഇന്നത്തെ സെമിനാറില്‍ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത.