National

ഏതു സമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡൽഹി: പ്രതിഷേധ സമരങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് സുപ്രിംകോടതി. ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്.

നേരത്തെയുള്ള വിധി പ്രസ്താവത്തിൽ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ കുറച്ച് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല. ചിലപ്പോൾ പെട്ടെന്ന് പ്രതിഷേധങ്ങളുണ്ടാകാം. എന്നാൽ നീണ്ടു നിൽക്കുന്ന പ്രതിഷേധങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെ ഇല്ലാതാക്കരുത്

സുപ്രിംകോടതി

ഷാഹീൻബാഗിലെ വനിതാ പ്രതിഷേധക്കാരാണ് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഷാഹിൻബാഗ് പ്രതിഷേധത്തിനെതിരെയുള്ള കോടതി വിധി. പൊതുസ്ഥലം കൈയേറിയുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല എന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയിരുന്നത്.