National

‘വളരില്ല, കരിഞ്ഞുപോകും’; ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ മരം നടുന്നതില്‍ നിന്ന് വിലക്കി അധ്യാപകര്‍

ആര്‍ത്തവത്തിന്റെ പേരില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്ന് വിലക്കി. മഹാരാഷ്ട്രയില നാസിക് ജില്ലയിലാണ് സംഭവം. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മരം നട്ടാല്‍ മരത്തിന്റെ വളര്‍ച്ച മുരടിക്കുമെന്ന് പറഞ്ഞാണ് അധ്യാപകരുടെ പ്രവൃത്തി.

നാസികിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തോട്ടം പരിപാലിക്കുന്നതിനിടെയാണ് കുട്ടികളെ ആര്‍ത്തവത്തിന്റെ പേരില്‍ മരം നടുന്നതില്‍ നിന്ന് വിലക്കിയത്. സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് തനിക്കും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഞങ്ങള്‍ മരം നട്ടാല്‍ മരം വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും മറ്റ് കുട്ടികളോടും അധ്യാപകര്‍ പറഞ്ഞു’. പരാതി ഉന്നയിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി പറഞ്ഞു. വിവരം വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാരാണ് ആദിവാസി വികസന വകുപ്പിന് പരാതി നല്‍കിയത്. 500ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ നട്ട മരങ്ങള്‍ വളര്‍ന്നില്ലെന്നും അതിനാല്‍ ഇത്തവണ മരത്തിന്റെ അടുത്ത് പോലും പോകരുതെന്നും അധ്യാപകര്‍ പറഞ്ഞതായി കുട്ടികള്‍ പറയുന്നു.

വിഷയത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷനും സംഭവമന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.