National

എംപിമാരുടെ സസ്‌പെന്‍ഷന്‍; പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നടപടിയില്‍ പുനരാലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നാല് എംപിമാരുടെ സസ്‌പെന്‍ഷന്‍ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് ഉന്നയിക്കും. മറ്റ് നടപടികള്‍ ഉപേക്ഷിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. സര്‍ക്കാര്‍ ആവശ്യമറിയിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുകയെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

എംപിമാരുടെ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ മറ്റ് വിഷയങ്ങളുടെ ചര്‍ച്ച അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം നിയമനിര്‍മാണ അജണ്ടകളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
34ഓളം ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാകണം. പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ പാസാക്കാനുള്ള നടപടികളാകും സര്‍ക്കാര്‍ സ്വീകരിക്കുക.