National

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്.

കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം ഇന്ന് സ്ഥിരമായി അനുവദിച്ചത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ കേരള മാരിടൈം ബോർഡ് നടത്തിവരുന്നുണ്ട്.

അന്താരാഷ്ട്ര കപ്പലുകൾക്ക് സർവ്വീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് അംഗീകാരം നിർബന്ധമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നർ തുറമുഖം യാഥാർത്ഥ്യമാകുന്നതിൻ്റെ ഭാഗമായി കേരളത്തിൻ്റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുക എന്ന സർക്കാറിൻ്റെ നിലപാടിൻ്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ISPS അംഗീകാരം നേടാൻ കേരള മാരിടൈം ബോർഡ് ശ്രമങ്ങൾ ആരംഭിച്ചത്.

പ്രവാസി യാത്രാ കപ്പൽ സർവ്വീസിനും ഈ അംഗീകാരം വലിയ മുതൽ കൂട്ടാകും. സംസ്ഥാനത്തിൻ്റെ പശ്ചാതല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.