National

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ നാളെ

16-ാം വട്ട ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ ആരംഭിക്കും. സേനാപിൻമാറ്റമടക്കം ചർച്ച ചെയ്യാനായി കമാൻഡർമാർ വീണ്ടും കൂടിക്കാഴ്ച നടത്താൻ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാർച്ച് 11ന് ഇന്ത്യൻ അതിർത്തിയിലെ ചുഷുൽ-മോൾഡോയിൽ നടന്ന 15-ാം റൗണ്ട് ഉന്നതതല ചർച്ചയിൽ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

ജൂലൈ 17 ന് ചുഷുൽ-മോൾഡോയിൽ 16-ാം റൗണ്ട് ചർച്ചകൾ നടക്കും. കിഴക്കൻ ലഡാക്കിലെ എൽ‌എ‌സിക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ദെപ്‌സാങ് ബൾഗിലെയും ഡെംചോക്കിലെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ശേഷിക്കുന്ന എല്ലാ തർക്ക സ്ഥലങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനും ഇന്ത്യ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബാലിയിൽ നടന്ന ചർച്ചയിൽ കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട തർക്കം ശക്തമായി ഉന്നയിറച്ചിരുന്നു. ജി 20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഒരു മണിക്കൂർ നീണ്ട യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കർ യിയെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപ്പര്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 മേയ് 5ന് പാംഗോങ് തടാകത്തിനരികിൽ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതോടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് അതിർത്തിതർക്കം രൂക്ഷമായത്. ജൂൺ 15 ന് വീണ്ടും ഗാൽവൻ താഴ്‌വരയിൽ സംഘർഷം ഉടലെടുത്തതോടെ തർക്കം കൂടുതൽ വഷളാവുകയായിരുന്നു.