National

കൊവിഡ് കരുതൽ വാക്സിൻ; നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ

കൊവിഡ് കരുതൽ വാക്സിനുമായി ബന്ധപ്പെട്ട് നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. 28 ശതമാനം പേർ മാത്രമേ കരുതൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടികൾ. സംസ്ഥാനങ്ങളോട് കരുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അവശ്യമായ വാക്സിനുകൾ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. മുൻനിര പോരാളികൾക്ക് എല്ലാവർക്കും കരുതൽ വാക്സിൻ അടിയന്തിരമായി നൽകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.

ചൈനയിൽ പടരുന്ന കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് BF 7 ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ വിമാന സർവീസുകൾക്ക് നിയന്ത്രണമില്ല.

മറ്റ് രാജ്യങ്ങളിൽ കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണ്. എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡിൽ പഠിച്ച പാഠങ്ങൾ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. ചികിത്സ തേടണം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖമന്ത്രി പറ‍ഞ്ഞു.

എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം യോഗത്തിലാണ് നിർദേശം നൽകിയത്.

ആശങ്ക വേണ്ട എങ്കിലും കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതൽ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവരേയും അനുബന്ധ രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേക കരുതൽ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതൽ ഡോസ് ഉൾപ്പെടെ വാക്‌സിൻ എടുക്കാത്തവർ എല്ലാവരും വാക്‌സിൻ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കൊവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.