National

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്

രാജസ്ഥാന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിക്കാന്‍ കുതിരക്കച്ചടവടം നടത്തുന്നുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. മൂന്നുസീറ്റും ജയിക്കാനുള്ള വോട്ടുറപ്പാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതിനിടെ മാധ്യമ ഉടമ
സുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രംഗത്തുവന്നു.

രാജസ്ഥാനില്‍ രണ്ടുസീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ജയമുറപ്പിച്ചെങ്കിലും നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയോ, ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയോ ജയിച്ചുകയറുമെന്ന ചോദ്യമാണ് ഇരുപാര്‍ട്ടികളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. റിസോര്‍ട്ടുകളിലേക്ക് എംഎല്‍എമാരെ മാറ്റിയെങ്കിലും ഈ മാസം 10ന് വോട്ടെടുപ്പ് നടക്കും വരെ
ഒന്നിനും ഉറപ്പില്ല.

സര്‍ക്കാര്‍ ചീഫ് വിപ്പും ജലവിഭവമന്ത്രിയുമായ ഡോ.മഹേഷ് ജോഷി, സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രിയാകണമെങ്കില്‍ തന്നെ പിന്തുണയ്ക്കാന്‍ സച്ചിന്‍ പൈലറ്റിനോട് നേരിട്ട് ആവശ്യപ്പെട്ട സുഭാഷ് ചന്ദ്രയ്ക്ക് വോട്ടെണ്ണും മുമ്പ് കളം വിട്ടോളൂവെന്ന് പൈലറ്റും ഉപദേശിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ ജയിച്ച് പിന്നീട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ആറ് എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്നതാണ് കോണ്‍ഗ്രസിന്റെ ആധി. എന്നാല്‍, ഇത് മറികടക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു

മൂന്ന് എംഎല്‍എമാരുള്ള 1ആര്‍എല്‍പിയടക്കം തനിക്ക് 9 എംഎല്‍എമാരുടെ പിന്തുണ,
ബിജെപി വോട്ടുകള്‍ക്ക് പുറമെ ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് സുഭാഷ് ചന്ദ്ര. 123 വോട്ടുണ്ടെങ്കില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസിന് വിജയിപ്പിക്കാമെന്നിരിക്കേ, ബിജെപിയുടെ ചന്ദ്ര പരീക്ഷണം ഫലിക്കുമോയെന്ന് കാത്തിരുന്ന് കാണാം.