National

ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം

ഇറക്കുമതി കൽക്കരി വാങ്ങാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപണം. തദ്ദേശ കൽക്കരിയേക്കാൾ മൂന്നിരട്ടി വിലയുള്ള കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സമ്മർദ്ദമെന്ന ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഇറക്കുമതി കൽക്കരി വാങ്ങിയാൽ രാജസ്ഥാന് 1736 കോടിയുടെ അധിക ബാധ്യതയുണ്ടാകും. കൽക്കരി ഇറക്കുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ പത്ത് ശതമാനം കൂടി അധിക ചെലവ് വരുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി.

ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്. ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

അതേസമയം, വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം കേന്ദ്രസർക്കാർ ഊർജിതമാക്കിയിരുന്നു. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ ത്രിപാഠി നേരത്തെ അറിയിച്ചിരുന്നു.