National

India at 75; വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക; പ്രദർശിപ്പിച്ചത് 75 സേനാംഗങ്ങൾ ചേർന്ന്

കന്യാകുമാരി വിവേകാനന്ദ പാറയിൽ 75 അടി നീളമുള്ള ദേശീയ പതാക 75 സേനാംഗങ്ങൾ ചേർന്ന് പ്രദർശിപ്പിച്ച് കരസേനയുടെ തിരംഗ യാത്രയ്ക്ക് തുടക്കമിട്ടു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാങ്ങോട് സൈനിക കേന്ദ്ര മേധാവി കന്യാകുമാരിയിൽ ഫ്ളാഗ് ഓഫ് ചെയ്ത തിരംഗ യാത്രയിൽ 75 സേനാംഗങ്ങൾ ദേശീയ പതകയുമായി 75 കിലോമീറ്റർ പിന്നിട്ട് ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 

പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ ഇന്ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ പാർലമെന്റ് അംഗമായ വിജയകുമാറും പങ്കെടുത്തു. പരമ്പരാഗത കലയായ കളരിപ്പയറ്റ് പ്രകടനം, സൈനിക ബാൻഡ് പ്രദർശനം എന്നിവയും ഉണ്ടായിരുന്നു. കന്യാകുമാരിക്കടുത്ത് പഞ്ചലിംഗപുരത്ത് നടന്ന മറ്റൊരു ചടങ്ങിൽ 150 അടി ഉയരമുള്ള കൊടിമരവും പതാകയും മുൻ പാർലമെന്റ് അംഗമായ ശ്രീ.വിജയകുമാർ സേനയ്ക്ക് കൈമാറി.

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഗസ്റ്റ് 14ന് എത്തുന്ന തിരംഗ യാത്രയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗവർണർ ഗ്യാലൻട്രി അവാർഡ് ജേതാക്കളെയും വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ പത്നിമാരെയും അമ്മമാരെയും ആദരിക്കും.