National

ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ചാ ചിത്രങ്ങൾ

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ലാണ് എലിസബത്ത് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ഭരണകാലത്ത് അവർ മൂന്ന് തവണ (1961, 1983, 1997) ഇന്ത്യ സന്ദർശിച്ചു.

ഇന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും താൻ വിലമതിക്കുന്നതായി രാജ്ഞി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും ഒരു പ്രചോദനമായി അവർ എന്നും കണ്ടിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം രാജ്ഞി നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം ആ രാജ്യത്തു നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിശിഷ്ടവ്യക്തി ആയിരുന്നു അവര്‍.

1961-ൽ രാജ്ഞിയും അവരുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനും മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പര്യടനം നടത്തി. ആഗ്രയിലെ താജ്മഹലും അവർ സന്ദർശിക്കുകയും സന്ദർശന വേളയിൽ ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ചെരിപ്പ് അഴിച്ചുമാറ്റി പ്രത്യേക വെല്‍വെറ്റ് സ്ലിപ്പര്‍ ധരിച്ചാണ് അവര്‍ ഗാന്ധിസമാധിയുടെ പരിസരത്ത് പ്രവേശിച്ചത്. രാജ്ഞി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പമുള്ള ചിത്രങ്ങൾ അന്ന് പത്രങ്ങൾ പ്രസിദ്ധീകരിച്ചു.

അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ ക്ഷണപ്രകാരം റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥികളായിരുന്നു അവർ. തന്റെ സന്ദർശന വേളയിൽ, രോമക്കുപ്പായവും തൊപ്പിയും ധരിച്ച് ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനക്കൂട്ടത്തെ രാജ്ഞി അഭിസംബോധന ചെയ്തു. 1969-ൽ രാജ്ഞി ലണ്ടനിൽ ഒരു വിരുന്ന് സംഘടിപ്പിച്ചു. അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി അവർ ഏറെ നേരം സംസാരിച്ചു.

1983-ല്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിംഗിൻ്റെ ക്ഷണം സ്വീകരിച്ചാണ് അവര്‍ എത്തിയത്. രാഷ്ട്രപതിഭവനിലാണ് അന്ന് അവര്‍ താമസിച്ചത്. മദര്‍ തെരേസയ്ക്ക് ഓണററി ഓഡര്‍ ഓഫ് മെരിറ്റ് അന്നവര്‍ സമ്മാനിച്ചിരുന്നു. കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ സമ്മേളന (CHOGM) സമയത്തായിരുന്നു സന്ദർശനം. 1997-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനായിരുന്നു അവളുടെ അവസാന ഇന്ത്യാ സന്ദർശനം. അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് സ്മാരകം അവര്‍ സന്ദര്‍ശിച്ചിരുന്നു.

അന്ന് കൊളോണിയൽ ചരിത്രത്തിലെ ദുഷ്‌കരമായ സമയത്തെ കുറിച്ച് അവർ ആദ്യമായി പരാമർശം നടത്തി. “ഭൂതകാലത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദുഃഖകരമായ സംഭവങ്ങള്‍ നടന്നുവെന്നത് രഹസ്യമല്ല. ജാലിയൻ വാലാബാഗ് ഒരു ദുഃഖകരമായ ഉദാഹരണമാണ്.” അവർ പറഞ്ഞു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ ആയിരുന്നു ഇത്.

2009-ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കൾക്കുള്ള സ്വീകരണത്തിനിടെ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ രഞ്ജി കണ്ടിരുന്നു.1963-ൽ ഡോ. രാധാകൃഷ്ണൻ, 1990-ൽ ആർ. വെങ്കിട്ടരാമൻ, 2009-ൽ പ്രതിഭാ പാട്ടീൽ എന്നിങ്ങനെ മൂന്ന് ഇന്ത്യൻ പ്രസിഡന്റുമാർക്കും രാജ്ഞി ആതിഥ്യമരുളിയിട്ടുണ്ട്.