HEAD LINES National

‘ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഓര്‍മകള്‍ കൈയ്യക്ഷര കുറിപ്പുകളിൽ പങ്കുവച്ച് 10 വനിതാ എംപിമാർ. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങവേയാണ് പഴയ പാർലമെന്റ് മന്ദിരത്തിലെ ഗൃഹാതുരുത്വമുണർത്തുന്ന ഓർമ്മകൾ പങ്കുവച്ച് വനിതാ എംപിമാർ രംഗത്തെത്തിയത്.(10 women MPs share memories of old Parliament)

സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളിലാണ് പത്ത് വനിതാ എംപിമാർ ഓർമ്മകളും അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെച്ചത്. കോൺഗ്രസ് എംപി രമ്യ ഹരിദാസ്, രാജ്യസഭാ എംപി പി ടി ഉഷ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര, ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുർവേദി, കേന്ദ്രമന്ത്രിയും അപ്നാദൾ (എസ്) എംപിയുമായ അനുപ്രിയ പട്ടേൽ, ബിജെപി എംപി പൂനം മഹാജൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംപി സുപ്രിയ സുലെ,സ്വതന്ത്ര എംപി നവനീത് റാണ തുടങ്ങിയവരാണ് കുറിപ്പുകൾ പങ്കുവെച്ചിട്ടുള്ളത്.

ജനാധിപത്യത്തിന്റെ കൊട്ടാരം എന്നും ശക്തമായ തീരുമാനങ്ങളുടെ ജന്മസ്ഥലം എന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി രമ്യ ഹരിദാസ് പഴയ പാർലമെന്റിനെ വിശേഷിപ്പിച്ചത്. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഓർമ്മകളും അവർ പറഞ്ഞു. പാർലമെന്റ് മന്ദിരത്തിലേക്കുള്ള തന്റെ സന്ദർശനങ്ങളും സഹ പാർലമെന്റംഗങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണവും പി ടി ഉഷ വിവരിച്ചു. അവരിൽ നിന്ന് ലഭിച്ച പിന്തുണയേയും സ്നേഹത്തെയും കുറിച്ചും പിടി ഉഷ വിവരിച്ചു.

പഴയ പാർലമെന്റ് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകി എന്നും എന്നും ഹൃദയത്തിൽ വിലമതിക്കുന്നതായി അതിനെ ഉൾക്കൊള്ളുമെന്നെയാണ് നവനീത് റാണ പറഞ്ഞത്. ആരുടെയും ആദ്യത്തെ വീടെന്നപോലെ ഈ കെട്ടിടത്തിനും എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും” എന്നാണ് മഹുവ മൊയ്ത്ര വിട പറയൽ കുറിപ്പിൽ പങ്കുവെച്ചിട്ടുള്ളത്.

സുപ്രിയ സുലെ കെട്ടിടത്തിലെ സെഷനുകളിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് മഹാരാഷ്ട്രയിലെയും ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെയും ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. പഴയ പാർലമെന്റ് മന്ദിരത്തിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ചാണ് ഹർസിമ്രത് കൗർ ബാദൽ വിവരിക്കുന്നത്. 2006-ൽ ഒരു സന്ദർശക മുതൽ 2009-ൽ ആദ്യമായി എംപി, പിന്നെ 2014-ൽ ആദ്യമായി മന്ത്രി വരെ, ജനാധിപത്യത്തിന്റെ ക്ഷേത്രത്തിലെ ഈ 144 തൂണുകൾ എന്റെ ഒരുപാട് ഓർമ്മകൾ സൂക്ഷിക്കുന്നു. ആയിരക്കണക്കിന് ഇന്ത്യൻ കലാകാരന്മാരുടെയും ശിൽപികളുടെയും തൊഴിലാളികളുടെയും ചരിത്രവും കരകൗശലവും കൊണ്ട് അലങ്കരിച്ച മനോഹരമായ കെട്ടിടം തീവ്രമായ പഠനത്തിന്റെയും അപാരമായ സംതൃപ്തിയുടെയും ഇടമാണ് -അവർ പറഞ്ഞു.

ഓർമ്മകൾ, പഠനങ്ങൾ, നയരൂപീകരണം, സൗഹൃദങ്ങൾ, തീവ്രമായ സംവാദങ്ങളും തടസങ്ങളും കണ്ട ഈ വാസ്തുവിദ്യാ വിസ്മയത്തിന്റെ ചരിത്രവും സൗന്ദര്യവും എന്നാണ് പ്രിയങ്ക ചതുർവേദി കുറിച്ചത്. ആത്മവിശ്വാസമുള്ള രാഷ്ട്രമെന്ന നിലയിൽ 75 വർഷത്തെ നമ്മുടെ യാത്രയെ രൂപപ്പെടുത്തിയ പാർലമെന്റ്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു, ഈ പാർലമെന്റിന്റെ സാരാംശം പുതിയ കെട്ടിടത്തിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു- അവർ കൂട്ടിച്ചേർത്തു.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും നമ്മുടെ ഭരണഘടനയുടെ രൂപീകരണവും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളുടെ പരിണാമവും ശക്തിപ്പെടുത്തലും കണ്ട ഒരു ചരിത്രപരമായ കെട്ടിടത്തിലേക്ക് ഞാൻ പ്രവേശിക്കുകയാണെന്ന് എനിക്ക് വളരെ ആഴത്തിൽ അനുഭവപ്പെട്ടു- സൻസദ് ഭവനിലേക്കുള്ള തന്റെ ആദ്യ ചുവടുകൾ അനുസ്മരിച്ചാണ് അനുപ്രിയ പട്ടേൽ കുറിപ്പ് തയ്യാറാക്കിയത്.