India National

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് എഐസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും.

നെഹ്റു കുടുബാംഗമല്ലാത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ പത്തരയ്ക്ക് ഖര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അധ്യക്ഷ സ്ഥാനം എറ്റെടുത്ത ശേഷം പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്ന ചര്‍ച്ചകളിലേക്ക് ഖര്‍ഗെ കടക്കും.

കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ആദ്യം 11 അംഗ ദേശീയ സമിതിയാകും ഖാര്‍ഗെയെ പ്രഖ്യാപിക്കുക എന്നാണ് വിവരം. യുവാക്കളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാകും ദേശീയ സമിതി പുനഃസംഘടന.