India National

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ജയിക്കാനായത് ഒരിടത്ത് മാത്രം

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പുര്‍.

ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോണ്‍ഗ്രസിനായിരുന്നു ജയം. ബിജെപിയുടെ സന്ദീപ് ജോഷിയെ കോൺഗ്രസിന്‍റെ അഭിജിത് വൻജാരിയാണ് പരാജയപ്പെടുത്തിയത്. മുൻ നാഗ്പുർ മേയറായ സന്ദീപ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്തയാളാണ്. ഫഡ്നാവിസിനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ഏറെ സ്വാധിനമുള്ള സ്ഥലത്തെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.