Kerala

ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനം പാടില്ല

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ മെയ് 14, 15 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി ജില്ല വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കടലാക്രമണം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ അപകടകരമായ അവസ്ഥയിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകി.

വായു സേന ഇത്തവണ ഒരു ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സ്റ്റേഷൻ ചെയ്യും. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം തിരുവനന്തപുരത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ട തമ്പാനൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. റയില്‍വേയുടെ ഭാഗത്തുകൂടി പോകുന്ന 119 മീറ്റര്‍ ആമയിഴഞ്ചാന്‍ തോട് ഉടന്‍ വൃത്തിയാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു.