India Kerala

എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം – വെൽഫെയർ പാർട്ടി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സ്വർണകടത്ത് സംഘത്തിന്റെ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. ഈ സാഹചര്യത്തിൽ നീതിപൂർവ്വകമായ അന്വേഷണം നടക്കുന്നതിന് മന്ത്രി സ്ഥാനത്ത് നിന്നും ജലീൽ മാറി നിൽക്കുകയായിരുന്നു വേണ്ടിയിരുന്നത്. അത് ചെയ്യാതെ അദ്ദേഹം ന്യായവാദങ്ങൾ ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസും മന്ത്രിസഭാംഗവും ഉൾപ്പടെ സർക്കാർ സംവിധാനം ആരോപണത്തിന് കീഴിൽ നിൽക്കുമ്പോൾ സത്യസന്ധമായ അന്വേഷണത്തിന്റെ സാധ്യത ഇല്ലാതാവുകയാണ്. സുപ്രധാനമായ പല നിയമങ്ങളും അട്ടിമറിച്ച് കള്ളക്കടത്ത് സംഘത്തിന് സ്വൈര്യവിഹാരം നടത്താൻ കഴിഞ്ഞത് ഇത്തരം ഉന്നത ബന്ധങ്ങളിലൂടെയാണ്. എന്നാൽ നിലവിലെ സാമൂഹ്യ നിയന്ത്രണ സാഹചര്യത്തിന്റെ മറവിൽ പ്രശ്നത്തെ നിസാരവത്കരിച്ച് രക്ഷപെടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സർക്കാറിന്റെ വീഴ്ചകൾ തുറന്ന് കാട്ടുന്ന മാധ്യമങ്ങളെയും മറ്റും മുഖ്യമന്തിയും സംഘവും ആക്ഷേപിച്ചത് കൊണ്ട് കാര്യമില്ല. നീതി പൂർവ്വകമായ അന്വേഷണത്തിന് സാഹചര്യമൊരുക്കി ആരോപണ വിധേയരെ മാറ്റി നിർത്തി രാഷ്ട്രീയ മര്യാദ പാലിക്കാൻ സർക്കാർ തയ്യാറാകണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥൻമാരെ പുറത്താക്കുമ്പോൾ പറഞ്ഞ ന്യായം മന്ത്രി ജലീലിനും ബാധകമാണ്. എന്നാൽ മന്ത്രിയുടെ സംരക്ഷണം മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്നും ഈ സാഹചര്യത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.