Kerala

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു; നിയമമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി

നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

കത്തിന്റെ പൂര്‍ണരൂപം;

‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തി. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.

അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്.

ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്’. കത്തില്‍ പറയുന്നു.

എന്തുകൊണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെല്‍വ്സ് ഡിമാന്‍ഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. തന്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സാംസ്‌കാരിക വകുപ്പിനു കൈമാറിയിരുന്നു.