India Kerala

മുല്ലപ്പെരിയാർ; കേരളത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാൻ അന്നേ പറഞ്ഞു- വി.എസ്. അച്യുതാനന്ദൻ

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വ്യാപകമാവുന്നതിനിടെ വിഷയത്തിൽ തന്റെ പഴയ പ്രതികരണം പങ്കുവച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ.

2006 ഫെബ്രുവരിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് ഫേസ്ബുക്കിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

” ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി’ എന്ന തന്റെ വാദം അദ്ദേഹം ആവർത്തിച്ചു.

‘ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകുമെന്നും അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.- അച്യുതാന്ദൻ കുറിച്ചു.

മുമ്പ് നിയമസഭയിൽ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേൽ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞപ്പോൾ, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോൾ അതിശയോക്തിയായി കണ്ടണ്ടവരുണ്ടെന്ന ഓർമയും അദ്ദേഹം പങ്കുവെച്ചു.

” മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈൽ വരുന്ന ജലാശയങ്ങൾ, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ – ആർച്ച് ഡാം, ചെറുതോണി, കുളമാവ് – എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാൽ കേരളത്തിന്റെ തകർച്ചയാണ് സംഭവിക്കുക” അദ്ദേഹത്തിന്റെ പഴയ വാദം ഒരിക്കൽകൂടി ആവർത്തിച്ചു.

” പ്രശ്നം സൗഹാർദ്ദത്തോടെ തീർക്കേണ്ടതുണ്ട്. തൽക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചർച്ചയിലൂടെ പരിഹരിക്കാം”.- പഴയ കുറിപ്പിന് അവസാനം അദ്ദേഹം ഇങ്ങനെയെഴുതി.