Kerala

പാലാരിവട്ടം കേസിൽ നിർണായക നീക്കവുമായി വിജിലൻസ്; ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. വിജിലൻസ് സംഘം രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. വീണ്ടും ചോദ്യം ചെയ്യാനായാണ് എത്തിയതെന്നാണ് വിജിലൻസ് വിശദീകരണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്.

10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല. ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിലെ ഒരു സംഘം മരടിലെ ആശുപത്രിയിലേക്ക് പോയി.

ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിലായിരുന്നു. ഇന്ന് വിജിലന്‍സ് വന്നത് കസ്റ്റഡിയില്‍ എടുക്കാനാണോ എന്ന് വ്യക്തമല്ല. സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ എന്നതിനാല്‍ വനിതാ പൊലീസ് എത്തിയ ശേഷമാണ് വിജിലന്‍സ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്.

പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്നാണ് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്ന് വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.