Kerala

വന്ദേഭാരത് നാലാംഘട്ടം: ജൂലൈ ഒന്ന് മുതല്‍ 15 വരെ കേരളത്തിലേക്കുള്ളത് 94 വിമാനങ്ങള്‍

സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല.

വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് നാലാംഘട്ടം ജൂലായ് ഒന്നുമുതല്‍ തുടങ്ങും. 94 വിമാനങ്ങളാണ് കേരളത്തിലേക്ക് നാലാം ഘട്ടത്തിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പുറത്തുവന്നത്. 16000ത്തോളം പേരെ ഇത്തവണ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു വിമാനത്തില്‍ 177 പേരെയാണ് പരമാവധി ഉള്‍ക്കൊള്ളാനാകുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് നാലാം ഘട്ടത്തില്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒമാനില്‍നിന്നും ബഹ്‌റൈനില്‍നിന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങളുണ്ട്. 38 വിമാനങ്ങളാണ് നാലാംഘട്ടത്തില്‍ ബഹ്റൈനില്‍ നിന്നുള്ളത്. 39 വിമാനങ്ങള്‍ യുഎഇയില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒമാനില്‍ നിന്ന് 13 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍ നിന്നും ഓരോ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ.