Kerala

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങള്‍; 2000 പേര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2000 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 2750 രൂപയാണ് ഓരോ ആളില്‍ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്.

വാളാഞ്ചേരിയിലുള്ള അര്‍മ ലാബില്‍ നിന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്തിരുന്നത്.

എന്നാല്‍ വെറും 497 ഓളം സാമ്പിളുകളാണ് ഇവര്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേയ്ക്ക് അയച്ചത്. ബാക്കി സാമ്പിളുകള്‍ നശിപ്പിച്ചു കളയുകയും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുകയും ചെയ്തു.