Kerala

മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു: വി. മുരളീധരൻ

എ.ആർ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി. മുരളീധരൻ രംഗത്ത്. മുസ്‌ലിം ലീഗ് – സി.പി.ഐ.എം. രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നെന്ന് വി. മുരളീധരൻ അറിയിച്ചു. കള്ളപ്പണത്തിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ.ടി. ജലീൽ പിന്മാറിയലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.

സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളിൽ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആർ സഹകരണ ബാങ്കിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്.

ജില്ലയിലെ എൽഡിഎഫിലെയും യുഡിഎഫിലെയും നേതാക്കൾക്ക് ബാങ്കിൽ നിക്ഷേപമുണ്ട്. കഴിഞ്ഞ മാർച്ചിൽ നടത്തിയ റെയ്ഡിൽ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കൺകറന്റ് ഓഡിററർ ഡി ബിന്ദുവിന്റെ നേതൃത്വത്തിൽ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോർട്ട് നൽകിയത്. പത്ത് വർഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നാണ് കണ്ടെത്തൽ. സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സർക്കാർ തലത്തിലുള്ള ഇടപെടലുണ്ടായി എന്നായിരുന്നു ആരോപണം.