Kerala

അപസ്മാരം വന്ന് യുവതി മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചെന്ന് യുവാവ്; ഉമാ പ്രസന്നയുടെ മരണത്തില്‍ വഴിത്തിരിവ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ 24 വയസുകാരന്‍ നാസു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

തനിക്കൊപ്പമായിരുന്നപ്പോള്‍ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് ഇയാളുടെ മൊഴി. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്. ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു.

സൗന്ദര്യവസ്തുക്കള്‍ വീടുകളില്‍ വില്‍പന നടത്തുകയായിരുന്ന ഉമ. കഴിഞ്ഞ മാസം 29 മുതലാണ് ഉമയെ കാണാതാകുന്നത്. തുടര്‍ന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാത്തിമ മാതാ നാഷ്ണല്‍ കോളജിന് സമീപത്തെ കാട് മൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുന്നത്.