Kerala

എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദനം;കളമശേരി മോഡൽ ആക്രമണം കൊല്ലത്തും

കളിയാക്കിയത് ചോദ്യം ചെയ്ത ഒമ്പതാം ക്ലാസുകാരനെ വയലിലേയ്ക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം. ഇതേ തുടർന്ന് കൂട്ടുപോയ എട്ടാം ക്ലാസുകാരനും മർദനമേറ്റു

കൊല്ലത്ത്‌ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും സുഹൃത്തുക്കളുടെ ക്രൂരമർദനം. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം. മർദന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഈ മാസം ഇരുപത്തി നാലാം തീയതിയാണ് കളമശേരി മോഡൽ ആക്രമണം കൊല്ലത്തും നടന്നത്. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് പത്ത് പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ ക്രൂര മർദനമേറ്റത്.

കളിയാക്കിയത് ചോദ്യം ചെയ്ത ഒമ്പതാം ക്ലാസുകാരനെ വയലിലേയ്ക്ക് വിളിച്ച് വരുത്തിയായിരുന്നു മർദനം. ഇതേ തുടർന്ന് കൂട്ടുപോയ എട്ടാം ക്ലാസുകാരനും മർദനമേറ്റു. കരിങ്കല്ലും ബെൽറ്റും ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചെന്ന് മർദനമേറ്റ കുട്ടികൾ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങളും ഈ മൂവർ സംഘം മൊബൈലിൽ പകർത്തി. മർദിച്ച സംഭവം വീട്ടിൽ പറഞ്ഞാൽ കാല് അടിച്ചൊടിക്കുമെന്നും കുട്ടികളോട് പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ മർദ്ദനമേറ്റ കുട്ടികളുടെ മാതാപിതാക്കൾ കാണുന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.