Kerala

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പദ്ധതിയെ തകര്‍ക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിതമായ ആക്രമണമാണ് സംസ്ഥാനത്ത് നടത്തുന്നത്. എന്നാല്‍ അതിനെ പ്രതിരോധിച്ച് പദ്ധതി നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മതേതര ജനാധിപത്യ കാഴ്ചപ്പാടുകള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു തുടര്‍ഭരണം. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.