Kerala

വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് വളര്‍ത്തുനായ്ക്കള്‍ ചത്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു

തമിഴ്‌നാട് മധുരയില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പുതുപ്പട്ടി സ്വദേശി മാണിക്യമാണ് മരിച്ചത്. വളര്‍ത്തുപട്ടികള്‍ക്ക് ഷോക്കേറ്റത് കണ്ട് അവയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാണിക്യത്തിന് ഷോക്കേറ്റത്. അഞ്ച് നായകളും ചത്തു. സ്ഥലമുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കാട്ടുപന്നികളെ വേട്ടയാടാനാണ് മാണിക്യം ഇന്നലെ രാത്രിയില്‍ പറമ്പിലിറങ്ങിയത്. കൂട്ടിന് അഞ്ച് വളര്‍ത്തുനായ്ക്കളും കൂടെയുണ്ടായിരുന്നു. കൊണ്ടയാംപെട്ടി ഭാഗത്തെ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപം എത്തിയപ്പോഴാണ് നായ്ക്കള്‍ക്ക് വൈവദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റത്. ഇവയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാണിക്യത്തിനും ഷോക്കേറ്റു. തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് തോട്ടത്തിന് സമീപം മാണിക്യത്തിന്റെയും നായകളുടെയും മൃതദേഹം നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാടിപ്പെട്ടി ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം സ്ഥലമുടമ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.