India Kerala

മലയാള ചെറുകഥയുടെ കുലപതിക്ക് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

മലയാള ചെറുകഥയുടെ കുലപതി ടി.പത്മനാഭന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും. പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനിലാണ് ആഘോഷ ചടങ്ങുകൾ.

ഉള്ളുലക്കുന്ന വൈകാരിക തീഷ്ണതയോടെ ആത്മാവിൽ സ്പർശിക്കുന്ന കഥകളെഴുതിയ മലയാള കഥയുടെ കാലഭൈരവൻ നവതിയുടെ നിറവിലാണ്. മലയാള കഥാ തറവാടിന്റെ ഉമ്മറത്ത് തല ഉയർത്തിപ്പിടിച്ച എഴുത്തും പറച്ചിലുമായി തൊണ്ണൂറിന്റെ നളിനകാന്തി. ഗൗരിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയും അടക്കം മലയാള കഥാലോകത്ത് പ്രകാശം പരത്തിയ ഇരുന്നൂറിലധികം കഥകൾ പത്മനാഭൻ എഴുതി കഴിഞ്ഞു. എന്നാൽ തനിക്ക് ചുറ്റുമുള്ള പുതിയ കാല കാഴ്ചകളെ ഞെട്ടലോടെയാണ് കഥാകാരൻ കാണുന്നത്.

ആഖ്യാനത്തിലെ സങ്കീർണതകൾ പൂർണമായി ഒഴിവാക്കി തെളിഞ്ഞ ഭാഷയിൽ ചുറ്റുപാടുകളെ കഥയുടെ ക്യാൻവാസിലേക്ക് പകർത്തിയ എഴുത്തുകാരന്റെ പിറന്നാൾ ആഘോഷങ്ങൾ പയ്യന്നൂർ പോത്താം കണ്ടം ആനന്ദഭവനിലാണ് ആസ്വാദകരും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്.