Kerala

സ്വർണക്കടത്ത്: സ്വപ്‌നയും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സരിത്തിും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24-ാം തിയതി തന്നെ പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എൻഐഎ ശേഖരിക്കും. കേസിൽ അറസ്റ്റിലാകാനുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദിന്റേതടക്കം നാല് പേരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ പണമിടപാട് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി ബാങ്കുകൾക്ക് നോട്ടിസ് നൽകി. ആരുമായൊക്കെ പ്രതികൾ സാമ്പത്തിക ഇടപാട് നടത്തിയെന്നതാണ് പരിശോധിക്കുന്നത്.

അതിനിടെ കേസിൽ കസ്റ്റംസ് അന്വേഷണം തൃശൂരിലെ സ്വർണപ്പണിശാലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. തൃശൂരിലെ സ്വർണപ്പണിശാലകളിൽ റെയ്ഡിന് സാധ്യതയുണ്ടെന്നാണ് വിവരം. കള്ളക്കടത്ത് സ്വർണം തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് ഇവിടേക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റംസ് പിടികൂടിയ റമീസ്, ജലാൽ എന്നിവർ ഇതുസംബന്ധിച്ച് നിർണായക മൊഴി നൽകിയിട്ടുണ്ട്. തൃശൂരിലുള്ളത് ചെറുതും വലുതുമായി 2000ത്തിനടുത്ത് സ്വർണ്ണ പണിശാലകളാണ്. കഴിഞ്ഞ ഒക്ടോബറിൽ തൃശ്ശൂരിൽ പിടിച്ച 123 കിലോ സ്വർണ്ണത്തിന് പിന്നിലും ഇതേ റാക്കറ്റാണെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഒരേസമയം തമിഴ്‌നാട്ടിലും റെയ്ഡിന് കസ്റ്റംസ് തയാറെടുക്കുന്നുണ്ട്.