India Kerala

കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുന്നേ സുഭാഷ് വാസുവിനെ അനുനയിപ്പിക്കാനൊരുങ്ങി ബി.ജെ.പി

സുഭാഷ് വാസുവിന്‍റെ പ്രവൃത്തികളിൽ അതൃപ്തിയുണ്ടെങ്കിലും തത്കാലം ബി.ഡി.ജെ.എസ് തർക്കത്തിൽ ഇടപെടില്ല

കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുന്നേ സുഭാഷ് വാസുവിനെ അനുനയിപ്പിക്കാൻ ബി.ജെ.പി നീക്കം. സുഭാഷ് വാസുവിന്‍റെ പ്രവൃത്തികളിൽ അതൃപ്തിയുണ്ടെങ്കിലും തത്കാലം ബി.ഡി.ജെ.എസ് തർക്കത്തിൽ ഇടപെടില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുഭാഷ് വാസുവുമായും ഉടൻ ചർച്ച നടത്തുമെന്ന് സൂചന പറഞ്ഞത് പല തവണ മാറ്റി പറഞ്ഞാണ് സുഭാഷ് വാസു കുട്ടനാട്ടിൽ ടി.പി സെൻകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ ബി.ജെ.പി അംഗീകരിച്ചാൽ എൻ.ഡി.എക്കെതിരെ കുട്ടനാട്ടിൽ പ്രചാരണം നടത്തുമെന്ന ഭീഷണിയും മുഴക്കി.

2016ൽ കുട്ടനാട് സ്ഥാനാർത്ഥിയായിരുന്ന സുഭാഷ് വാസു 33,044 വോട്ട് നേടി എൻ.ഡി.എക്കായി അഭിമാന പോരാട്ടം കാഴ്ചവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അന്ന് പ്രചാരണത്തിനായി എത്തുകയും ചെയ്തു. പുതിയ ബി.ജെ.പി സംസ്ഥാന – ജില്ലാ അധ്യക്ഷന്മാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് കുട്ടനാട്ടിൽ നടക്കുക. അതിനാൽ ശക്തമായൊരു പോരാട്ടത്തിന് കുട്ടനാടിനെ ഒരുക്കിയെടുക്കുകയും വേണം.

തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസിനൊപ്പമാണെന്ന് ബി.ജെ.പിയുടെ പല നേതാക്കളും പരസ്യമായി അറിയിച്ചിട്ടുണ്ട്. എങ്കിലും ഇടഞ്ഞ സ്വരമായി കുട്ടനാട്ടിൽ സുഭാഷ് വാസു പ്രവർത്തിക്കരുതെന്ന ചിന്ത ബി.ജെ.പിക്കുണ്ട്. കെ.സുരേന്ദ്രൻ സുഭാഷ് വാസുവുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുണ്ട്. അതിനിടെ ടി.പി.സെൻകുമാർ സുഭാഷ് വാസുവിന്‍റെ നിർദ്ദേശം തള്ളിക്കളയാനാണ്‌ സാധ്യത.