Kerala

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

ആന്ധ്രാപ്രദേശിലും തമിഴ്‌നാടിന്റെ ചില ജില്ലകളിലും പ്രളയ ദുരിതം തുടരുന്നു. ഒറ്റപ്പെട്ട മഴ തുടരുന്നത്, രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആന്ധ്രയിലെ നാല് ജില്ലകളിലും തമിഴ് നാട്ടിലെ വെല്ലൂർ, തിരപ്പത്തൂർ, വിഴിപ്പുരം ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ( south india flood )

കാലവർഷക്കെടുതിയിൽ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ സർക്കാറുകൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവണ്ണാമലെ, കൃഷ്ണഗിരി ജില്ലകളിലാണ് മരണമുണ്ടായത്. 14 ജില്ലകളിലെ 419 ദുരിതാശ്വാസ ക്യാംപുകളിലായി 34000 പേരാണുള്ളത്. വിഴിപ്പുരം ജില്ലയിൽ മാത്രം 18500 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകൾ, തീരദേശ ജില്ലകൾ എന്നിവയിലെ കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത്, ഈ മൺസൂൺ കാലത്ത് ഇതുവരെ 68 ശതമാനം മഴ അധികമായി ലഭിച്ചു. ഒക്ടോബർ ഒന്നു മുതൽ നവംബർ 20 വരെയുള്ള കണക്കുകളാണിത്. 518.99 മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചതെന്ന് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ വാർത്താകുറിപ്പിൽ അറിയിച്ചു.

ആന്ധ്രാപ്രദേശിൽ രക്ഷാപ്രവർത്തനത്തിനിടെ സംസ്ഥാന ദുരന്ത നിവാരണ സേന അംഗം മുങ്ങി മരിച്ചു. കെല്ല ശ്രീനിവാസ റാവു ആണ് മരിച്ചത്. നെല്ലൂർ ജില്ലയിലെ ധമരമടുഗുവിൽ രക്ഷാപ്രവർത്തനത്തിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതോടെ, സംസ്ഥാനത്ത് കാലവർഷ കെടുതിയിൽ മരിച്ചവരുടെ എണ്ണം 24 ആയി. 172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത് . 21 വില്ലേജുകൾ പൂർണമായും വെള്ളത്തിനടിയിലായി. 2037 വീടുകൾ തകർന്നു. 1403 കന്നുകാലികളും 3232 കോഴികളും ചത്തു. 733. 56 ലക്ഷം രൂപയാണ് നഷ്ടം. 2,53,450 . 68 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഈ മേഖലയിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. 243 ദുരിതാശ്വാസ ക്യാംപുകളിലായി 20,923 പേരാണ് കഴിയുന്നത്.

പുതുച്ചേരിയിൽ 610 പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. മഴയിൽ 109 വീടുകൾ പൂർണമായും തകർന്നു . മഴക്കെടുതി വിലയിരുത്താനായി എത്തുന്ന കേന്ദ്രസംഘം 22 ന് പുതുച്ചേരി സന്ദർശിക്കും.