Kerala

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് ക്ഷാമം

സംസ്ഥാനത്ത് കോവിഡിനൊപ്പം വെല്ലുവിളി സൃഷ്ടിച്ച് ബ്ലാക്ക് ഫംഗസ്. ഇരുപതിലധികം പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമവും പ്രതിസന്ധിയാണ്. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസ് പുതിയ രോഗമല്ലെങ്കിലും കോവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശങ്കയേറുന്നത്. കോവിഡാനന്തര അസുഖങ്ങളുടെ ഭാഗമായാണ് ബ്ലാക്ക് ഫംഗസ് കൂടുതല്‍ പേരില്‍ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എട്ട് പേരാണ് ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി അനീഷക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. എറണാകുളത്തും പത്തനംതിട്ടയിലും ഓരോ മരണം കൂടി ബ്ലാക്ക് ഫംഗസ് മൂലമാണെന്ന് സംശയിക്കുന്നുണ്ട്.

ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നിന് ക്ഷാമം നേരിടുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലൈബോ സോമല്‍ ആംപോടെറിസിന്‍ ഇഞ്ചക്ഷന്‍ സ്റ്റോക്കില്ല. കേന്ദ്രം വിതരണം നടത്തിയതാണ് ക്ഷാമത്തിന് കാരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവർ, അനിയന്ത്രിതമായ രീതിയില്‍ പ്രമേഹമുള്ളവര്‍‍, കാൻസര്‍ രോഗികൾ, ഐസിയുവിൽ ദീ‍ര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ബ്ലാക്ക് ഫംഗസ് ഭീഷണി കൂടുതല്‍.