India Kerala

ശബരിമല തീര്‍ത്ഥാടനം: ഇത്തവണത്തെ നടവരവ് 234 കോടി; ഇനി അഞ്ചു ദിവസത്തെ വരുമാനം കൂടി വരും

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം മകരവിളക്ക് പിന്നിടുമ്ബോള്‍ ആകെ നടവരവ് 234 കോടി രൂപ. മണ്ഡലകാലത്ത് 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 167 കോടിയായിരുന്നു നടവരവ്. 2017-18ല്‍ മണ്ഡലകാലത്ത് 173.38 കോടിയും മകരവിളക്ക് കാലത്ത് 87.4 കോടിയുമായിരുന്നു വരുമാനം. ആകെ 260 കോടിയിലേറെയായിരുന്നു ആ സീസണിലെ വരുമാനം. ജനുവരി 14 വരെയുള്ള കണക്കാണിത്. നടയടയ്‌ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ഉന്നതാധികാര സമിതിയുടെ അംഗീകാരം നേടിയ 58 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്റെ തടസ്സമില്ലാത്ത പദ്ധതികള്‍ ഉടന്‍ തുടങ്ങും. റോപ് വേ പദ്ധതിക്കായി കുടുതല്‍ മരം മുറിക്കേണ്ടി വരില്ല. കേന്ദ്ര വനംമന്ത്രാലയത്തിന്റെ അനുമതിക്കായി ശ്രമംതുടരുകയാണെന്നും മന്ത്രി പറഞ്ഞു.