Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധി: കെറ്റിഡിഎഫ്‍സി പൂട്ടുന്നു

കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പൂട്ടാന്‍ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയ സ്ഥാപനം പൂട്ടുമെന്ന മുന്‍ എം.ഡി അജിത് കുമാറിന്‍റെയും ജ്യോതിലാല്‍ ഐഎഎസിന്‍റെയും കത്ത് പുറത്തായി. ബാധ്യതകള്‍ തീ‍ര്‍ക്കുന്നത് സംബന്ധിച്ചും കത്തില്‍ വിശദീകരിക്കുന്നുണ്ട്. 925 കോടി രൂപ സ്വകാര്യ നിക്ഷേപമുള്ള കമ്പനിയില്‍ 353 കോടി രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും കത്തില്‍ പറയുന്നു.

കെറ്റിഡിഎഫ്‍സി മുന്‍ എം.ഡി അജിത്ത് കുമാര്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെറ്റിഡിഎഫ്‍സി എംഡിക്ക് ഈ മാസം ആദ്യം അയച്ച കത്തുമാണ് പുറത്ത് വന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തിലാണ് കെറ്റിഡിഎഫ്‍സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ഉണ്ടായത്. യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെറ്റിഡിഎഫ്‍സി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 925 കോടി രൂപ തിരികെ നല്‍കുന്നതിനായിരിക്കും പ്രാമുഖ്യം. ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി തിരികെ നല്‍കും. ബാക്കി തുക സര്‍ക്കാരില്‍ നിന്നും അനുവദിച്ച് ബാധ്യതകള്‍ തീര്‍ക്കാനുമായിരുന്നു യോഗ തീരുമാനം. നാല് ബിഒടി പ്രൊജക്ടുകള്‍ പണയപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാനായി വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.

സര്‍ക്കാര്‍ നല്‍കുന്ന 469 കോടി രൂപയും കെഎസ്ആര്‍ടിസി നല്‍കുന്ന 356 കോടി രൂപയും ലഭിക്കുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ സാധിക്കുമെന്നും എം ആര്‍ അജിത്ത് കുമാറിന്‍റെ കത്തിലുണ്ട്. ജീവനക്കാരെ മറ്റിടങ്ങളിലേക്ക് പുനര്‍ വിന്യസിച്ച ശേഷം പ്രവര്‍ത്തനം നിര്‍ത്താനാണ് നീക്കം.