Kerala

സെക്രട്ടേറിയേറ്റിലെ തീപിടിത്തം: പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി

സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

സെക്രട്ടേറിയേറ്റിലെ പ്രൊട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തതിൽ പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകൾ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകൾ ട്രഷറി സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. ഓരോ ഫയലുകളും കൃത്യമായി നമ്പരിട്ടാണ് വിദഗ്ധ സമിതി തലവൻ എ കൗശികൻ പരിശോധിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രോട്ടോകോൾ ഓഫീസും പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻറും ഇതിനപ്പുറത്തുള്ള മുറിയിലാണ് പ്രവർക്കുന്നത്. ഓണം അവധി അന്വേഷണത്തെ ബാധിക്കില്ല. പൊലീസിന്റെ പരിശോധനയും നടക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് പുറത്തു വരാനുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതിയായെങ്കിലും പൊലീസ് ഇത് ശേഖരിച്ചിട്ടില്ല. സെക്രട്ടേറിയേറ്റിന്‍റെ സുരക്ഷ വർധിപ്പിക്കാനുള്ള ശിപാർശകളുടെ റിപ്പോർട്ട് അടുത്ത മാസം 15ന് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറും.