Kerala

സമുദായത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ല; വിമര്‍ശിച്ച് സത്യദീപം

കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്ന വിമര്‍ശനവുമായി അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചൂണ്ടിക്കാട്ടിയാണ് സത്യദീപത്തിന്റെ വിമര്‍ശനം. സമുദായവും രാഷ്ട്രീയ കക്ഷികളും അവിശുദ്ധമായി പെരുമാറിയത്തിന്റെ പേരുദോഷമാണ് തൃക്കാക്കരയിലെ സഭാ വിവാദത്തിന്റെ അടിസ്ഥാനമെന്ന് സത്യദീപം ചൂണ്ടിക്കാട്ടുന്നു.

സമൂദായത്തിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തോറ്റിട്ടും മുന്നണികള്‍ പഠിക്കുന്നില്ലെന്ന് അതിരൂപത മുഖപത്രത്തിലൂടെ കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ ഉമതോമസിനെ സ്ഥാനാര്‍ത്തിയാക്കിയത് മറ്റു തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്. ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ആശയകുഴപ്പം ഉണ്ടായി. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ചലനം ഉണ്ടാക്കില്ല. ദൈവത്തിനുള്ളത് കൂടി സീസറിന് കൊടുക്കരുത് എന്നും സത്യദീപം വിമര്‍ശിച്ചു.

ഉഭയധാരണകളുടെ ഉപതെരഞ്ഞെടുപ്പ് എന്ന പേരിലാണ് സത്യദീപത്തിന്റെ മുഖപ്രസംഗം. സഭ പറയുന്നത് അന്ധമായി വിശ്വസിച്ച് വോട്ടുചെയ്യുന്ന വിശ്വാസികള്‍ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്ഭുതപ്പെടുത്തുന്നുവെന്നാണ് സത്യദീപം പറയുന്നത്. സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയിട്ട് പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും സത്യദീപം മുഖപ്രസംഗത്തിലുണ്ട്.