Kerala

”ഇത് ഫലപ്രദമല്ല…”; തിരുവനന്തപുരത്തെ ലോക്ക് ഡൌണ്‍ ഇനി നീട്ടരുതെന്ന് ശശി തരൂര്‍ എം.പി

സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൌണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക് ഡൌണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക് ഡൌണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം.

തിരുവനന്തപുരം ജില്ലയിലെ ലോക്ക് ഡൌണ്‍ നടപടികളെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൌണ്‍ പല മണ്ഡലങ്ങളിലും ഫലപ്രദമായിട്ടില്ല. ആയതിനാല്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ച് ആളുകള്‍ പൂര്‍വസ്ഥിതിയില്‍ ജോലിക്ക് പോകാന്‍ സര്‍ക്കാര്‍ അനുവദിക്കണം. ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒരു പ്രത്യേക ടീമിനെ വിനിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത് ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ടീമിനെ നയിക്കുന്നത്.

കേരളത്തില്‍ ഇന്നലെ മാത്രം 702 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു. 10049 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 9611 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.