Kerala

വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുഖ്യമന്ത്രിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർക്ക് ഭീഷണിയാകും വിധം അക്രമം നടത്തി. രാജ്യാന്തര വ്യോമയാന ചട്ടങ്ങൾ ലംഘിച്ചു. ഒളുവിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജാമ്യം എതിർക്കാൻ ശക്തമായ വാദവുമായാണ് പ്രോസിക്യൂഷൻ രംഗത്തുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതായി ഇൻഡിഗോ വിമാനകമ്പനി. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

യാത്രക്കാരനായ രാഷ്ട്രീയനേതാവ് ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയെന്നും ഇൻഡിഗോ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ടവർക്ക് വിമാനയാത്ര വിലക്ക് ഏർപ്പെടുത്തണോ എന്ന കാര്യം മുൻ ജഡ്ജി ഉൾപ്പെടുന്ന ആഭ്യന്ത സമിതി അന്വേഷിക്കുകയാണെന്നും ഇൻഡിഗോ ഡിജിസിഎയെ പ്രഥമികമായി അറിയിച്ചിട്ടുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങൾ വിമാനകമ്പനി കൈമാറിയത്.

അതേസമയം വിമാനത്തിനകത്തെ പ്രതിഷേധം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. കൂത്തുപറമ്പ് ഡിവൈഎസ്പിയും ശംഖുമുഖം എസിയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കും.