Kerala

ആഴക്കടല്‍ മത്സ്യക്കൊള്ളക്ക് 2018 മുതലുള്ള ഗൂഢാലോചന; ജുഡീഷ്യല്‍‌ അന്വേഷണം വേണം: ചെന്നിത്തല

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസന്റിൽ ധാരണാ പത്രം എത്തുന്നതിന് മുൻപും പദ്ധതിയെകുറിച്ച് ചർച്ച നടന്നിട്ടുണ്ട്. 2018 മുതൽ ഇ.എം.സി.സിയുമായുള്ള പദ്ധതിക്കായി ആസൂത്രിത നീക്കം നടന്നു. എല്ലാ ധാരണാ പത്രങ്ങളും റദ്ദാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കിയ നാല് ഏക്കര്‍ സ്ഥലം തിരികെ വാങ്ങാനും നടപടി ആയിട്ടില്ല. മത്സ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തിയതില്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി ഏതു സമയവും തിരികെ വരാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

2018 മുതൽ ഗൂഢാലോചന നടന്നു. ഇഎംസിസിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ദിവസവും ഓരോ കള്ളം പറയുകയാണ്. മറ്റു ചില വൻ കുത്തകകൾക്കും ഇതിൽ‌ പങ്കുണ്ട്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ പങ്കും തള്ളികളയാനാകില്ല. കരാർ സംബന്ധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി അന്വേഷിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ചെന്നിത്തല പറഞ്ഞു.