Kerala

എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്ന് പ്രതിപക്ഷം, എല്ലാത്തിനും പിന്നില്‍ ദല്ലാളെന്ന് മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും ഇതിൽ ദല്ലാള്‍ എന്നറിയപ്പെടുന്ന ആളും ഉള്‍പ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയും അടക്കമുള്ളവര്‍ക്ക് ഇഎംസിസി-കെഎസ്ഐഎന്‍സി ധാരണാ പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിപക്ഷം കടുപ്പിച്ചത്.

എന്നാല്‍ സര്‍ക്കാരിന് എതിരായ ഗൂഢാലോചനയില്‍ ദല്ലാള്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നയാളും പങ്കെടുത്തുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്‍. പ്രശാന്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാട് തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷം.

അതേസമയം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിത്. കുറ്റം വകുപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടിവെയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.