Kerala

ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥ, തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്ക് എതിരായി ജനങ്ങൾ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയിൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ് ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുന്നു.സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല. ഇത്തവണ ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. ഇപ്പോൾ ചാണ്ടി ഉമ്മൻ ജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
അതാണ് ഏറ്റവും പ്രധാനപ്പെട്ട അജണ്ട, ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും. മറ്റൊരു വിഷയത്തെ പറ്റിയും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം താനും ചില കാര്യങ്ങൾ പറയുമെന്ന് കെ മുരളീധരൻ പ്രതികരിച്ചിരുന്നു. കെ കരുണാകരന്റെ പേരിലുള്ള സ്മാരകത്തിന്റെ പണി തിരുവനന്തപുരത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്സഭാ കാലാവധി കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നു. അതുവരെ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹം. ആറാം തീയതിക്ക് ശേഷം വിശദമായി പറയാമെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.