India Kerala

ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

സംസ്ഥാനത്ത ക്വാറികളുടെ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെ പശ്ചാലത്തിലുണ്ടായിരുന്ന വിലക്ക് മഴ കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം. മൈനിങ് ആന്റി ജിയോളജി ഡയറക്ടറാണ് ഇന്ന് പുതിയ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആഗസ്ത് 9 നാണ് ഖനന പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകള്‍ പിന്‍വലിച്ച് സാഹചര്യത്തില്‍ വിലക്കും പിന്‍വലിക്കുന്നുവെന്നാണ് മൈനിങ് ആന്റി ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ.ബിജു ഇന്നിറക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന കേന്ദ്ര ദുരന്തനിവാരണ ഏജന്‍സികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്. സംസ്ഥാനത്ത പ്രകൃതിക്ഷോഭത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം വലിയ തോതില്‍ കാരണമാകുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ചര്‍ച്ച സംസ്ഥാനത്ത് നടക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളുമെല്ലാം ക്വാറികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും ക്വാറി പ്രവര്‍ത്തനത്തിനെതിരായ സമരം സജീവമായിരിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് ഖനന പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് മഴ മാറും മുന്‍പ് തന്നെ പിന്‍വലിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഏഴ് ജില്ലകളില്‍‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് തിടുക്കത്തിലുള്ള തീരുമാനം വരുന്നത്.