Kerala

പൊതുമേഖല ബാങ്കുകള്‍ ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു

എസ്.ബി.ഐക്ക് പിന്നാലെ മറ്റു പൊതുമേഖല ബാങ്കുകളും ക്ലറിക്കല്‍ തസ്തികയില്‍ അപ്രന്‍റിസുകളെ നിയമിക്കാനൊരുങ്ങുന്നു. ക്ലറിക്കല്‍ തസ്തികയില്‍ സ്ഥിരനിയമനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പതിനായിരക്കണക്കിന് തൊഴിലന്വേഷകരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. ഒഴിവുള്ള എണ്ണായിരത്തിയഞ്ഞൂറിലധികം ക്ലറിക്കല്‍ തസ്തികകളിലേക്ക് 15,000 രൂപ സ്റ്റൈപന്‍റിന് അപ്രന്‍റിസുകളെ നിയമിക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചു.

ഇതിനെതിരെ ഉദ്യോഗാര്‍ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റു ബാങ്കുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ അപ്രന്‍റിസ് നിയമന നടപടികളിലേക്ക് നീങ്ങാനാണ് മറ്റു പൊതു മേഖല ബാങ്കുകളുടെയും തീരുമാനം. ഇതുമൂലം തൊഴില്‍ ചൂഷണത്തിനു പുറമേ ബാങ്കിംഗ് മേഖലയില്‍ വ്യാപകമായി തൊഴില്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ബാങ്ക് ജീവനക്കാരുടെ സംഘനടകള്‍ നല്‍കുന്നു.

താത്കാലിക ജീവനക്കാരെ നിര്‍ണായക തസ്തികകളില്‍ നിയമിക്കുന്നത് ബാങ്കിംഗ് സുരക്ഷയെ പോലും ബാധിക്കുമെന്നും ആശങ്കയുണ്ട്. അപ്രന്‍റിസ് നിയമനത്തിലൂടെ വലിയ തോതില്‍ പ്രവര്‍ത്തനലാഭമുണ്ടാക്കാമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. അപ്രന്‍റിസുകളെ വ്യാപകമായി നിയമിക്കാനുള്ള തീരുമാനം ബാങ്കിംഗ് രംഗത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനെ സമീപിച്ചു.