Kerala

കൊവിഡ് : പരീക്ഷകൾ മാറ്റിവയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന നിലപാടും ചർച്ചയാകും. എന്നാൽ തൽക്കാലം അഭിമുഖ പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. വകുപ്പുതല ഓൺലൈൻ പരീക്ഷകൾ തുടരും. ( psc meeting decide about exam )

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകൾ പതിനെട്ടായിരം കടന്നപ്പോൾ ഇന്നലത്തെ ടിപിആർ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആർ 36 ന് മുകളിലാണ്.

ആൾക്കൂട്ട നിയന്ത്രണം കർശനമാക്കുന്നതിനായി കൂടുതൽ സെക്ട്രൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ സ്‌കൂളിലെത്തി കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്‌സിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനത്തിനുള്ള മാർഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം സ്‌കൂളുകളുടെ പ്രവർത്തനം അവലോനം ചെയ്യും. രാവിലെ പതിനൊന്നിനാണ് യോഗം. കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഒൻപതുവരെയുള്ള ക്ലാസുകൾ 21 ന് മുമ്പ് നിർത്തിവയ്ക്കണമോയെന്നതും യോഗം ചർച്ച ചെയ്യും. ഇതോടൊപ്പം പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഓഫ് ലൈനായി എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

ബുധനാഴ്ച മുതൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ തുടങ്ങുന്ന സാഹചര്യത്തിൽ പത്ത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഓൺലൈനാക്കാൻ കഴിയില്ല. വാക്‌സിനേഷനു വേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും അവലോകനയോഗം തീരുമാനമെടുക്കും. സ്‌കൂളുകളിൽ ക്ലസറ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസം സ്‌കൂൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.