Kerala

എല്‍.ഡി.വി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമനം നടന്നത് 10 ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ

റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം 5ന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്‍റെ കാലാവധി ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുകയാണ്

2018ലെ പി.എസ്.സി എല്‍.ഡി.വി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ നിയമനം നടന്നത് പത്ത് ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ. 4712 പേർ ഉൾപ്പട്ടെ ലിസ്റ്റിൽ 748 പേർക്ക് മാത്രമാണ് സർക്കാർ നിയമന ശിപാർശ നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം അഞ്ചിന് അവസാനിക്കാനിരിക്കെ ലിസ്റ്റിന്‍റെ കാലാവധി ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുകയാണ്.

പി.എസ്.സി പരീക്ഷയ്ക്കൊപ്പം റോഡ് ടെസ്റ്റും എച്ച് ടെസ്റ്റും നടത്തി അതിൽ വിജയിച്ച 4712 പേരുടെ റാങ്ക് ലിസ്റ്റാണ് 2018 ഫെബ്രുവരി 6 ന് പി.എസ്.സി പ്രസിദ്ധീകരിച്ചത്. അതിൽ 3964 പേരുടെ നിയമന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ഇതേ തസ്തികയിൽ സംസ്ഥാനത്താകെ 5000 പേർ താല്‍ക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതായാണ് ഉദ്യോഗാർത്തികൾ പറയുന്നത്. ഇതിനിടെ 51 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം കോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി.

പി.എസ്.സിയുടെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഗ്രേഡ് 2 പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തിരുവനന്തപുരം സ്വദേശി നവാസിനെപ്പോലെ ഭൂരിഭാഗം പേർക്കും പ്രായപരിധി കഴിഞ്ഞതിനാൽ സർക്കാർ ജോലിക്കായി ഇനി ഒരു അവസരമില്ല.

2011 – 2015 റാങ്ക് ലിസ്റ്റിൽ 95 ശതമാനം പേർക്കും നിയമന ശിപാർശ ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 140 പേർക്ക് നിയമന ശുപാർശ നൽകിയിരുന്നു.എന്നാൽ ഇത്തവണത്തെ ലിസ്റ്റിൽ ജില്ലയിൽ നിന്നുള്ള എഴുപത്തി എട്ടാം റാങ്കുകാരനായ സിജോയ്ക്ക് നിയമന ശിപാർശ ലഭിച്ചില്ല. മേട്ടോർ വാഹന വകുപ്പിൽ നിന്നടക്കം എൽ.എം.വി തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയെങ്കിലും അതിനും നടപടി ഉണ്ടായിട്ടില്ല