Kerala

മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം; എറണാകുളത്ത് പ്രതിഷേധ മാർച്ച്

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഞങ്ങൾ അതിജീവിതയ്ക്കൊപ്പം കൂട്ടായ്മ. ശ്രീലേഖയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് 24നോട് പറഞ്ഞു. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയാറാകണമെന്നും കുസുമം ജോസഫ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലിലാണ് തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്റേയ്ക്ക് പരാതി നൽകിയത്. പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഒത്തുകളി സംശയിക്കുന്നുവെന്ന ആരോപണവുമായി പ്രൊഫസർ കുസുമം ജോസഫ് രംഗത്തുവന്നത്. പൊലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി.

ഗുരുതരമായ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ തടയാൻ സർക്കാർ തയാറാകണം. യൂട്യൂബ് ചാനലിൻറെ പ്രവർത്തനം തടയണം. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും കുസുമം ജോസഫ് ആരോപിച്ചു

ശ്രീലേഖയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഞങ്ങൾ അതിജീവിതയ്ക്കൊപ്പം കൂട്ടായ്മ നാളെ എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. ശ്രീലേഖയുടെ വീട്ടുപടിക്കലേക്കും സമരം വ്യാപിപ്പിക്കാനാണ് കൂട്ടായ്മയുടെ നീക്കം. അതേസമയം വെളിപ്പെടുത്തലിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരുന്നു. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.