Kerala

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് ആരോഗ്യമന്ത്രി

മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ ഇത്രയേറെ രോഗം പകർന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാല് ക്ലസ്റ്ററുകളിൽ നിന്നാണ്. സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിർത്തി വഴി സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പർക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാർക്കറ്റിൽ രോഗം പകർന്നതും ഇതര സംസ്ഥാനക്കാരിൽ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിതകേന്ദ്രം ഒരുക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി. പോസിറ്റീവ് കേസുള്ള വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തവരെയാണ് മാറ്റിത്താമസിപ്പിക്കുക. ഇതേക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് വകുപ്പ്. ജനങ്ങൾ പരമാവധി വീടുകളിൽ കഴിയണമെന്നും വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം എന്നും മന്ത്രി. ആലപ്പുഴയിൽ ചില കേസുകളുടെ ഉറവിടം വ്യക്തമാകാത്തതും പരിശോധിക്കും.