Kerala

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ പൊലീസ് കേസെടുത്തു. രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു. അതേസമയം മരിച്ച അബ്ദുള്‍ റഹ്മാന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്ന കല്ലൂരാവിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കൊലപാതകം നടന്നത്.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അബ്ദുള്‍ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. മുസ്ലിം ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്മാന് കുത്തേറ്റത്. കൂടെ ഉണ്ടായിരുന്ന ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇതില്‍ ഉള്‍പ്പെട്ട ഇര്‍ഷാദിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.