Kerala

കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍

ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു.

കോവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്ന് ആവശ്യം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി.

കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. രോഗം സ്ഥിരീകരിച്ചതിന് മുമ്പുള്ള 10 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് ടെലകോം ദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടത്. ആരെയെല്ലാം വിളിച്ചു, അവരുടെ ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങളാണ് കൈമാറേണ്ടത്.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നിലവില്‍ പൊലീസിനാണ്. നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കുന്നതിനൊപ്പം ബോധവത്കരണവും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.