Kerala

‘ഈ സാധു സ്ത്രീയുടെ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കൊടുക്കാനുള്ള ചങ്കുറപ്പെങ്കിലും മുഖ്യമന്ത്രി കാണിക്കണം’; പി.കെ അബ്ദുറബ്ബ്

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മോചനത്തിന് വേണ്ടി ഇടപെടാത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ച കമന്‍റ് പങ്കുവെച്ച പി.കെ അബ്ദുറബ്ബ് ‘ഇരട്ടചങ്കിന്‍റെ ഉറപ്പുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി ഈ സാധു സ്ത്രീയുടെ ചോദ്യത്തിന് ഉറപ്പുള്ള ഒരു ഉത്തരം കൊടുക്കാനുള്ള ചങ്കുറപ്പെങ്കിലും കാണിക്കണം’ എന്ന് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും അക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിശദീകരിച്ച പോസ്റ്റിന് താഴെ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ആണ് പി.കെ അബ്ദുറബ്ബ് പങ്കുവെച്ചത്.

ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്‍റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തതെന്നും അതിന്‍റെ കാരണം ഒന്ന് പറഞ്ഞ് തരാമോയെന്നുമാണ് റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റില്‍ ചോദിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇടപ്പെട്ടിരുന്നില്ല. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനടപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ചുകൊടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു.